സിഎജി റിപ്പോർട്ട് ചോർന്നത് ഗൗരവതരം; വെടിയുണ്ട കാണാതായതിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നു :മുഖ്യമന്ത്രി
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് നിയമസഭയിൽ വരും മുമ്പ് വിവരങ്ങൾ ചോര്‍ന്നത് നല്ല പ്രവണതയല്ലെന്നും അത് ഗൗരവമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അത് നിയമസഭയുടെ ഭാഗമാക്കിയ രേഖയാണ്. സിഎജി റിപ്പോർട്ട് ചോർന്നുവെന്നത് വസ്തുത തന്നെയാണ്.സിഎജി റിപ്പോർട്ട് സമർപ്പിക്കേണ്ടത് നിയമസഭയിലാണ്. ചോർന്നത് ആരോഗ്യകരമായ കീഴ് വഴക്കമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പൊലീസിന്റെ കൈവശമുള്ള തോക്കുകളും തിരകളും കാണാതായെന്ന സിഎജി കണ്ടെത്തൽ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തോക്കുകൾ കാണാതായെന്ന കണ്ടെത്തൽ വസ്തുതാ വിരുദ്ധമാണ് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തിരകൾ കാണാതായ സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയാണ്. കണ്ടെത്തൽ ഗൗരവമെന്ന് കണ്ട് തന്നെയാണ് അന്വേഷണത്തിന് തയ്യാറായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ബുള്ളറ്റ്‌പ്രൂഫ് കാറുകൾ വാങ്ങിയതും ചട്ടപ്രകാരം ആണെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയായി പറഞ്ഞു.
തിരകൾ കാണാതായതിൽ 2015 ൽ തന്നെ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ആ ബോര്‍ഡിന്‍റെ അലംഭാവമാണ് സിഎജി ചൂണ്ടിക്കാട്ടുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.വ്യാജ വെടിയുണ്ടയുടെ പുറംചട്ട വെച്ചത് യു ഡി എഫ് സർക്കാരിന്‍റെ കാലത്ത് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തിട്ടുണ്ട്. കുറ്റാരോപിതരായ 11 പേർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ചതായും അ്റിയിച്ചു.
2015 ൽ മൂന്നു പേരടങ്ങുന്ന ബോർഡ് അന്വേഷിച്ചു. തിരകളുടെ എണ്ണത്തിൽ അന്ന് കുറവില്ലെന്നാണ് കണ്ടെത്തിയത്.സി എ ജി കണ്ടെത്തലിനു മുൻപേ തിരകളുടെ എണ്ണത്തിൽ കുറവ് കണ്ടെത്തി.അന്ന് സീൽ ചെയ്ത പെട്ടികൾ തുറക്കാതെ കുറവില്ല എന്ന് റിപ്പോർട്ട് നൽകി. അന്ന് അത് മൂടി വയ്ക്കാൻ ശ്രമം നടന്നു. 2016ലാണ് പിന്നീട് അന്വേഷണം നടത്തിയത് ഗൗരവത്തോടെ സർക്കാർ കാണുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകൾ അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്തണമെന്ന പ്രതിപക്ഷ നേതാവിന്‍റെ ആവശ്യത്തിൽ അന്വേഷണത്തിന് നമ്മുടേതായ സംവിധാനങ്ങൾ ഉണ്ടെന്നും ആ അന്വേഷണം നടക്കട്ടെ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.