ബാലഭാസ്കറിന്റെ മരണം; ഇനി സിബിഐ അന്വേഷിക്കും
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് എത്തിയിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നിലവില്‍ സിബിഐ കേസ് ഏറ്റെടുത്തിരിക്കുന്നത്. 2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്കര്‍ മരിച്ച കാര്‍ അപകടം നടന്നത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. മരണത്തില്‍ സ്വര്‍ണക്കടത്ത് മാഫിയയ്ക്ക് അടക്കം പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ച് ആണ് നിലവില്‍ കേസ് അന്വേഷിച്ചിരുന്നത്. അപകടത്തില്‍പ്പെട്ടപ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നത്. ശാസ്ത്രീയമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ ഡ്രൈവര്‍ അര്‍ജുന്‍ പറഞ്ഞത് ബാലഭാസ്‌കറാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ്.
സംഭവ സ്ഥലത്ത് ചിലരെ ദുരൂഹ സാഹചര്യത്തില്‍ കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് ഏറ്റെടുത്തിരിക്കുന്നത്. കാറിന്റെ അമിതവേഗമാണ് ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയത് എന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. അപകടം നടക്കുമ്ബോള്‍ വാഹനത്തിന്റെ വേഗം മണിക്കൂറില്‍ 100നും 120നും ഇടയിലായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. വാഹനത്തിന്റെ അമിത വേഗം തെളിയിക്കുന്ന രേഖകള്‍ മോട്ടോര്‍ വാഹന വകുപ്പില്‍നിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ചാലക്കുടിയില്‍ മോട്ടര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ പതിയുമ്പോൾ വാഹനത്തിന്റെ വേഗം മണിക്കൂറില്‍ 94 കിലോമീറ്ററായിരുന്നു. ഇതാണ് അമിതവേഗമാണ് അപകടമെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ചിനെ എത്തിച്ചത്.