സ്വകാര്യ കമ്പനികൾക്കു പിന്നാലെ ബിഎസ്എൻഎലും നിരക്കുകൾ കൂട്ടുന്നു
മുംബൈ: മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളായ വൊഡഫോണ്‍-ഐഡിയയും ഭാരതി എയര്‍ടെലും പ്രഖ്യാപിച്ച പുതിയ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍. മൊബൈല്‍ ഫോണ്‍ കോള്‍, ഇന്റര്‍നെറ്റ് നിരക്ക് വര്‍ധനയാണ് പ്രാബല്യത്തില്‍ വരിക. റിലയന്‍സ് ജിയോയുടെ പുതിയ നിരക്കുകള്‍ വെള്ളിയാഴ്ച നിലവില്‍ വരും.
ഫോണ്‍ സംസാരത്തിനും ഡാറ്റയ്ക്കും 42 ശതമാനംവരെ നിരക്കു വര്‍ധിപ്പിച്ചത്. കമ്പനികളുടെ പ്രീപെയ്ഡ് പ്ലാനുകള്‍ ഇനി പുതിയ നിരക്കിലാണു ലഭിക്കുക. എയര്‍ടെല്‍ ഫെയര്‍ യൂസര്‍ പോളിസി (എഫ്യുപി) നിരക്കു പ്രകാരമുള്ളതില്‍ കൂടുതലായ കോളുകള്‍ക്ക് സെക്കന്‍ഡിന് ആറു പൈസ ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എയര്‍ടെലിന്റെ 28 ദിവസത്തേക്കുള്ള 249 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനിന് 298 രൂപയാക്കി. 82 ദിവസത്തെ 448 രൂപയുടെ പ്ലാന്‍ ഇനി 598 രൂപയുടേതാകും. 84 ദിവസം വാലിഡിറ്റി കിട്ടും. ഒരു ദിവസം 50 പൈസ മുതല്‍ 2.85 രൂപവരെ വര്‍ധന ഉണ്ടാകുംവിധമാണു പുതിയ നിരക്ക് എന്നു കമ്പനി അറിയിച്ചു.
വോഡഫോണ്‍ ഐഡിയയും രണ്ടു ദിവസം മുതല്‍ 365 ദിവസംവരെ കാലാവധിയുള്ള പുതിയ പ്ലാനുകള്‍ പ്രഖ്യാപിച്ചിരുന്നു. 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകള്‍ 1499 രൂപയ്ക്കും 2399 രൂപയ്ക്കുമുണ്ട്. 1699 രൂപ ഉണ്ടായിരുന്ന പ്ലാനിലെ സേവനങ്ങള്‍ കിട്ടാന്‍ 2399 രൂപ വേണം. വര്‍ധന 41.2 ശതമാനം. റിലയന്‍സ് ജിയോ 40 ശതമാനമാണു നിരക്ക് കൂട്ടിയത്. അണ്‍ലിമിറ്റഡ് വോയിസും ഡാറ്റയുമുള്ള ഓള് ഇന്‍ വണ്‍ പ്ലാനുകളും കമ്പനി അവതരിപ്പിച്ചു.
ബിഎസ്എന്‍എല്‍/എംടിഎന്‍എല്‍ നിരക്ക് കൂട്ടുമെന്ന് അറിയിച്ചിരുന്നു. എന്നു മുതലാണെന്നു പ്രഖ്യാപിച്ചിട്ടില്ല. ടെലികോം കമ്പനികളുടെ മൊത്തവരുമാനം (എജിആര്‍) നിര്‍ണയിക്കുന്നതില്‍ ഏതെല്ലാം പെടുത്തണം എന്നു സുപ്രീംകോടതി വിധിച്ചതോടെ വന്ന സാമ്പത്തിക പ്രതിസന്ധിമൂലമാണു കമ്പനികൾ നിരക്ക് കുത്തനേ കൂട്ടിയത്.