'കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്റെർ' സജ്ജമാക്കി ആറ്റിങ്ങൽ നഗരസഭ
ആറ്റിങ്ങൽ: ജില്ലയിൽ കൊവിഡ് സമൂഹ വ്യാപനത്തിൽ നിന്ന് ഒഴിവായ സേഫ് സോൺ എന്ന പ്രദേശമാണ് ആറ്റിങ്ങൽ. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് മുൻകൂട്ടി ആറ്റിങ്ങൽ നഗരസഭ സി.എഫ്.എൽ.റ്റി.സി സെന്റെറർ സജ്ജമാക്കി.
ആറ്റിങ്ങൽ ഗവ. സ്പോർട്ട്സ് ഹോസ്‌റ്റലിലാണ് നൂറ്റൻപതോളം പേരെ കിടത്തി ചികിത്സിക്കാനാവശ്യമായ സൗകര്യമൊരുക്കിയത്. നഗരസഭ ആരോഗ്യവിഭാഗത്തിന്റെയും ആറ്റിങ്ങൽ ടൗൺ ഡി.വൈ.എഫ്.ഐ വോളന്റിയർമാരുടെയും നേതൃത്വത്തിലാണ് കെട്ടിടം ശുചീകരിച്ച് ചികിൽസക്കാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കിയത്. വലിയകുന്ന് താലൂക്കാശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്നതിനാൽ എന്തുകൊണ്ടും ഈ കേന്ദ്രം ചികിത്സക്കനുയോജ്യമായതാണ്.
നിലവിൽ ഈ സെന്റെറിൽ ആദ്യഘട്ട ചികിൽസാ പട്ടികയിൽ ഉൾപ്പെട്ട 150 പേരെ ചികിൽസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. രോഗികളുടെ എണ്ണത്തിൽ വരുന്ന വർദ്ധനവിന് അനുസരിച്ച് പുതിയ കേന്ദ്രങ്ങൾ തുറക്കാനും നഗരസഭ സജ്ജമാണെന്നും ചെയർമാൻ എം.പ്രദീപ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. കൂടാതെ ഇങ്ങനെയുള്ള കേന്ദങ്ങളിൽ നഗരസഭയുടെ മോണിറ്ററിംഗ് കമ്മിറ്റിയുടെ സേവനവും ലഭ്യമാക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ് പറഞ്ഞു.
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ഹാസ്മി, അഭിനന്ദ്, ജയൻ, അജി, ഡി.വൈ.എഫ്.ഐ വോളന്റിയർമാരായ വിഷ്ണുചന്ദ്രൻ, പ്രശാന്ത്, സംഗീത്, അനസ്, ശങ്കർ, സംഗീത്, ചിഞ്ചു, അഖിൽ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.