വര്‍ക്കലയില്‍ കുടുംബം ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു
വര്‍ക്കല: വര്‍ക്കല മേല്‍വെട്ടൂരില്‍ മൂന്നംഗ കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. മേല്‍ വെട്ടൂര്‍ കയറ്റാഫീസ് ജംഗ്ഷന് സമീപം ശ്രീലക്ഷ്മി യില്‍ ശ്രീകുമാര്‍ (58) ഭാര്യ മിനി ( 50 ) മകള്‍ അനന്തലക്ഷ്മി ( 26) എന്നിവരെയാണ് കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിഫന്‍സിലെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തിവരികയായിരുന്നു ശ്രീകുമാര്‍. ഉറ്റസുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ കോണ്‍ട്രാക്ടറെ വിശ്വസിച്ച് ചില കരാര്‍ പണികള്‍ സബ് കോണ്‍ട്രാക്‌ട് നല്‍കിയിരുന്നു. ഇരുവരും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. സബ് കോണ്‍ട്രാക്ടറും ശ്രീകുമാറും സംയുക്തമായി വസ്തുവകകള്‍ ബാങ്കില്‍ പണയം വച്ച് ലോണ്‍ എടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നത് എങ്ങനെയെന്നത് സംബന്ധിച്ചാണ് അന്വേഷണം.
വീട്ടില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ഭാര്യയും ഭര്‍ത്താവും സംയുക്തമായിട്ടാണ് ഒപ്പിട്ടിരിക്കുന്നത്. കോണ്‍ട്രാക്ടറെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇരുവരും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടൂ. ആത്മഹത്യാക്കുറിപ്പില്‍ സുഹൃത്ത് വഞ്ചിച്ചു എന്ന പരാമര്‍ശമുണ്ട്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതില്‍ ശ്രീകുമാറിന് കോണ്‍ട്രാക്ടറായ തിരുവനന്തപുരം സ്വദേശി നല്‍കാനുള്ള തുക നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയെന്നാണ് അറിയുന്നത്. ഇയാള്‍ പണം നല്‍കാനുണ്ടെന്ന് പല തവണ ശ്രീകുമാറും ഭാര്യ മിനിയും അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നു. പണം ആവശ്യപ്പെടുമ്ബോഴെല്ലാം കോണ്‍ട്രാക്ടര്‍ ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ. സബ് കോണ്‍ട്രാക്ടര്‍ നേരത്തെ കര്‍ണാടകയില്‍ കരാര്‍ പണികള്‍ ഏറ്റെടുത്ത് നടത്തിയതുമായി ബന്ധപ്പെട്ട് പലരെയും കബളിപ്പിച്ചതായി പറയപ്പെടുന്നുണ്ട്. ഇതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നതായും ശ്രീകുമാറിന്റെ അടുത്ത ബന്ധുക്കള്‍ സൂചിപ്പിക്കുന്നു.
പണം വശ്യപ്പെടുമ്ബോള്‍ 'പോയി കേസ് കൊടുക്ക്, ഞാന്‍ ജയിലില്‍ കിടന്നോളാമെന്ന" മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചിട്ടുള്ളതെന്ന് മിനി ചിലബന്ധുക്കളോട് പറഞ്ഞിരുന്നു. സബ് കോണ്‍ട്രാക്ടറുടെയും ശ്രീകുമാറിന്റെ വെട്ടൂരിലുള്ള വസതിയും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ബാങ്കില്‍ പണയപ്പെടുത്തിയതായി പറയുന്നുണ്ട്. കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് തിരിച്ചടയ്ക്കുന്നതിന് ശ്രീകുമാര്‍ പലതവണ സുഹൃത്തായ കോണ്‍ട്രാക്ടറെ ബന്ധപ്പെട്ടുവെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നു. കഴിഞ്ഞ ജൂലായില്‍ പണം തിരിച്ചടയ്ക്കുന്നതിന് ബാങ്കധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു . അതോടെ മാനസികമായി തകര്‍ന്ന ശ്രീകുമാറിനെ മകള്‍ സമാധാനിപ്പിക്കുകയും സുഹൃത്തും കോണ്‍ട്രാക്ടറുമായ മറ്റൊരാളുമായി ബാങ്കിലെത്തി വായ്പ തിരിച്ച് അടയ്ക്കുന്നതിന് സാവകാശം നല്‍കണമെന്ന അപേക്ഷ നല്‍കിയിരുന്നു. ബാങ്ക് അധികൃതര്‍ ചുരുങ്ങിയ സമയത്തേക്ക് സാവകാശം നല്‍കിയെങ്കിലും തുടര്‍ന്നുള്ള ദിനങ്ങളില്‍ വീണ്ടും തിരിച്ചടവിന് വേണ്ടി കടുത്ത സമ്മര്‍ദ്ദം ചെലുത്തി. എല്ലാ വഴികളും അടഞ്ഞപ്പോഴാണ് ശ്രീകുമാര്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തതെന്ന് കരുതുന്നു.
കടത്തില്‍ മുങ്ങി നില്‍ക്കുകയാണെന്നും ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്നും ശ്രീകുമാറും ഭാര്യ മിനിയും അടുത്ത ബന്ധുക്കളോട് ആഴ്ചകള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. .
മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ടെസ്റ്റ് പരിശോധനകള്‍ക്കുശേഷം ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. തിരുവനന്തപുരം ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിക്കും.
ആത്മഹത്യാക്കുറിപ്പ് പുറത്ത് വിടാതെ പൊലീസ്. ഇതിലെ ഒപ്പ് പരിശോധിക്കുന്നതിന് ബന്ധുക്കളെ കാണിക്കണമെന്ന് ആവശ്യവും പോലീസ് നിരാകരിച്ചതായും ആക്ഷേപമുണ്ട്. മരണ വീട്ടില്‍ നിന്ന് ശേഖരിച്ച തെളിവുകളുടെ ഫോറന്‍സിക് പരിശോധനാഫലവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കിട്ടിയ ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്.