സംസ്ഥാനത്ത് 488 പേര്‍ക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 234 പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ശനിയാഴ്ച 488 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 234 പേര്‍ക്കും സമ്പർക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. തിരുവനന്തപുരത്തും എറണാകുളത്തുമായി രണ്ടു പേര് ഇന്ന് രോഗം ബാധിച്ച് മരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
പ്രതിദിന രോഗബാധിതരുടെയും സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെയും ഏറ്റവും ഉയര്‍ന്ന എണ്ണമാണ് ഇന്ന് രേഖപ്പെടുത്തിയത്. 87 പേര്‍ക്കു രോഗം സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിലെ നില ആശങ്കപ്പെടുത്തുന്നതാണ്. ഇവരില്‍ 51 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 167 പേര് വിദേശത്തു നിന്നും 76 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 143 പേരാണ് രോഗമുക്തരായത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ട് ഐടിബിപി, രണ്ട് ബിഎസ്എഫ്, നാല് ബിഎസ്ഇ ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറില്‍ 12,104 സാമ്പിളുകള്‍ പരിശോധിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 1,82,050 പേര് നിരീക്ഷണത്തിലുണ്ട്. ഇന്ന് 570 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് നിലവില്‍ 195 ഹോട്ട്സ്പോട്ടുകളുണ്ട്. പുതിയതായി 16 ഹോട്ട്സ്പോട്ടുകളാണ് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം ജില്ലയിലെ സ്ഥിതിയും അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 69 പേര്‍ക്കാണ് ഇന്ന് തലസ്ഥാന ജില്ലയില്‍ കോവിഡ് ബാധിച്ചത്. ഇതില്‍ 46 പേര്‍ക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്.