ശബരിമല മണ്ഡലകാലം: സൗകര്യങ്ങൾ വിലയിരുത്തി അന്തർസംസ്ഥാന യോഗം
ശബരിമല മഹോത്സവത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ നിന്നും തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ യാത്രാക്ലേശങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി അന്തർ സംസ്ഥാന യോഗം ചേർന്നു. ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, തേനി ജില്ലാ കളക്ടർ രജ്ഞിത്ത് സിംഗ് എന്നിവരുടെ നേതൃത്വത്തിൽ തേക്കടി ബാംബു ഗ്രോവിലായിരുന്നു യോഗം.
കഴിഞ്ഞ വര്‍ഷത്തെ പോലെ ഇക്കൊല്ലവും ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട്-കേരള സര്‍ക്കാരിന്റെ സംയുക്തഭിമുഖ്യത്തില്‍ നടപ്പിലാക്കും. തീർത്ഥാടന കാലത്ത് നടപ്പാക്കേണ്ട ഗതാഗത നിയന്ത്രണം, സുരക്ഷ, ചികിത്സാ സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ഇരു ജില്ലാ ഭരണകൂടവും കൂട്ടായ തീരുമാനമെടുത്തുവെന്ന് ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു. മകരവിളക്ക് സമയത്ത് ക്രമാതീതമായ തിരക്കുണ്ടായാൽ വൺവേ ട്രാഫിക്ക് ക്രമീകരണം ഏർപ്പെടുത്തും. പരമ്പരാഗത കാനനപാതയിലുൾപ്പടെ പ്രധാന ഇടത്താവളങ്ങളിൽ 24 മണിക്കൂറും വൈദ്യ സംഘത്തിൻ്റെ സേവനം ഉണ്ടാകും. ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിന് വേണ്ട നടപടിയെടുക്കാനും കളക്ടർ നിർദേശിച്ചു.
റോഡ് സുരക്ഷയ്ക്കും തീർത്ഥാടകർക്ക് വൈദ്യസഹായത്തിനും വേണ്ട ക്രമീകരണങ്ങൾ ഒരുക്കുമെന്ന് തേനി ജില്ലാ കളക്ടര്‍ രജ്ഞിത്ത് സിംഗ് അറിയിച്ചു. റോഡ് സുരക്ഷ, മാലിന്യനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് മാധ്യമങ്ങൾ വഴി ബോധവത്കരണം നൽകും. പ്ലാസ്റ്റിക് കുപ്പികൾ പരമാവധി ഒഴിവാക്കും. മണ്ഡലകാലത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌ക്വാഡുകളുടെ പരിശോധന കര്‍ശനമാക്കും. പുല്ലുമേട് ഒഴികെയുള്ള ഇടത്താവളങ്ങളിൽ 24 മണിക്കൂറും മെഡിക്കൽ സംഘത്തിൻ്റെ സേവനം ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
പുല്ലുമേടിൽ പകൽ സമയത്ത് സേവനമുണ്ടാകും. വണ്ടിപ്പെരിയാർ, സത്രം, പുല്ലുമേട് എന്നിവിടങ്ങളിൽ 24 മണിക്കൂറും ആമ്പുലൻസ് സൗകര്യമുണ്ടാകും. കല്ലിടാംകുന്നിൽ ഓക്സിജൻ പാർലർ സൗകര്യത്തോടെ മെഡിക്കൽ സംഘത്തിൻ്റെ സേവനമുണ്ടാകും. തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി കെ.എസ്.ആര്‍.ടി.സിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ സര്‍വീസ് നടത്തും. ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്, തേനി എ.ഡി.എസ് പി.പി. കലൈക്കതിരവൻ, എ.ഡി.എം ഷൈജു പി. ജേക്കബ്, പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ പി.യു. സാജു, വിവിധ വകുപ്പ് തല മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

