ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ കുതിച്ചുയരുന്നു; ഇതുവരെ ജീവന്‍ നഷ്ടമായത് 233 പേര്‍ക്ക്
ഒഡീഷയിലെ ട്രെയിൻ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 233 ആയി. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു.മരണ സംഖ്യ മുന്നൂറ് കവിയുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടം നടന്ന സ്ഥലം ഒഡീഷയിലെ ഉള്‍നാടൻ ഗ്രാമമാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള വൻ സംഘം അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മൂന്നു ട്രെയിനുകളാണ് ഇന്നലെ രാത്രി 7.30ന് അപകടത്തില്‍പെട്ടത്. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്ന കോറമണ്ഡല്‍ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ - ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 12 ബോഗികളാണ് ആദ്യം പാളം തെറ്റിയത്.
എതിര്‍വശത്തേക്കുള്ള ട്രാക്കിലേക്കാണ് ഈ ബോഗികള്‍ വീണത്. പാളം തെറ്റിയ കോറമണ്ഡല്‍ എക്സ്പ്രസിന് മുകളിലേക്ക് പാഞ്ഞെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോച്ചുകള്‍ ചരക്ക് തീവണ്ടിക്ക് മുകളിലേക്ക് തെറിച്ചുവീഴുകയായിരുന്നു എന്നാണ് വിവരം. ഇതോടെ ഹൗറ എക്സ്പ്രസിന്റെ നാല് ബോഗികളും പാളം തെറ്റി എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇത് സംബന്ധിച്ച് റയില്‍വെയുടെ ഔദ്യോഗിക വിശദീകരണം ഇനിയും വന്നിട്ടില്ല.
ആദ്യ അപകടം നടന്നതിന് ശേഷവും റയില്‍വെയുടെ സുരക്ഷാ സംവിധാനങ്ങളും സന്ദേശങ്ങളുമൊന്നും വേണ്ടരീതിയില്‍ പ്രവര്‍ത്തിച്ചില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ട്രെയിൻ അപകടം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയില്‍വേ മന്ത്രി രാവിലെ സംഭവസ്ഥലത്ത് എത്തും. മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപയും നല്‍കും.
അപകടത്തില്‍ മരണം 200 കടന്നു. ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 207 പേര്‍ മരിച്ചിട്ടുണ്ട്. 900ല്‍ അധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 207 മൃതദേഹങ്ങള്‍ കണ്ടെടുത്തെന്നും 900ലധികം പേര്‍ക്കു പരുക്കേറ്റെന്നും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മറിഞ്ഞ ബോഗികള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചില്‍ തുടരുകയാണെന്നും പരുക്കേറ്റ 400 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെന്നും ഒഡീഷ അഗ്നിശമന വിഭാഗം ഡയറക്ടര്‍ ജനറല്‍ സുധാംശു സാരംഗി അറിയിച്ചു. ഒഡീഷയില്‍ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ട്രെയിൻ അപകടം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് 18 ട്രെയിനുകള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും റദ്ദാക്കി. ഏഴ് ട്രെയിനുകള്‍ വഴിതിരിച്ച് വിടുകയും ചെയ്തു.