ഗോളടിച്ചും ഗോൾ അടിപ്പിച്ചും മെസ്സി; മെക്സിക്കോ എതിരെ അർജൻറീനക്ക് ഏകപക്ഷീയ വിജയം (2-0)
ലൂസൈല്‍ സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ആരാധകര്‍ക്കു മുന്നില്‍ സാക്ഷാല്‍ മെസ്സി അവതരിച്ചു. ഗോളടിച്ചും ഗോളടിപ്പിച്ചും സൂപ്പര്‍താരം ലയണല്‍ മെസ്സി കളംനിറഞ്ഞപ്പോള്‍ ഗ്രൂപ് സിയിലെ നിര്‍ണായക മത്സരത്തില്‍ ജയം അര്‍ജന്‍റീനക്കൊപ്പം. എതിരില്ലാത്ത രണ്ടു ഗോളിന് മെക്സിക്കോയെ തകര്‍ത്ത് അര്‍ജന്‍റീന നോക്കൗട്ട് സാധ്യത സജീവമാക്കി.
64ാം മിനിറ്റില്‍ മെസ്സിയുടെ ഗോളിലൂടെ മുന്നിലെത്തിയ അര്‍ജന്‍റീന, 87ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ എന്‍സോ ഫെര്‍ണാണ്ടസിലൂടെ രണ്ടാമതും വല കുലുക്കി. ഇത്തവണ ഗോളിന് വഴിയൊരുക്കിയത് മെസ്സി. വിരസമായ ആദ്യ പകുതിയില്‍നിന്ന് വ്യത്യസ്തമായി രണ്ടാം പകുതിയില്‍ മത്സരത്തിന്‍റെ നിയന്ത്രണം അര്‍ജന്‍റീന ഏറ്റെടുക്കുന്നതാണ് കണ്ടത്. തുടരെ തുടരെ മെക്സികോ ഗോള്‍മുഖം മെസ്സിയും സംഘവും വിറപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ അതിനുള്ള ഫലവും ലഭിച്ചു.
മെസ്സിയുടെ 21-ാം ലോകകപ്പ് മത്സരമാണിത്. ഇതോടെ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഡീഗോ മാറഡോണയുടെ റെക്കോഡിനൊപ്പമെത്തി മെസ്സി. അര്‍ജന്‍റീന 4-4-2 ഫോര്‍മാറ്റിലും മെക്സികോ 5-3-2 ഫോര്‍മാറ്റിലുമാണ് കളിക്കുന്നത്. മത്സരത്തില്‍ അഞ്ച് മാറ്റങ്ങളോടെയാണ് അര്‍ജന്റീന ടീമിനെ കോച്ച് ലയണല്‍ സ്കലോണി കളത്തിലിറക്കിയത്.