ആസ്ട്രേലിയക്ക് എതിരെ വമ്പൻ ജയം; അണ്ടർ 19 ലോകക്കപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ
ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 96 റണ്‍സിനാണ് ഇന്ത്യന്‍ യുവനിര കംഗാരുക്കളെ തോല്‍പ്പിച്ചത്. കലാശപോരാട്ടത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.
ഇന്ത്യയുടെ എട്ടാമത്തേതും, തുടര്‍ച്ചയായ നാലാമത്തെയും ലോകകപ്പ് ഫൈനലാണിത്. നായകന്‍ യാഷ് ദൂളിന്റെയും ഉപനായകന്‍ ഷെയ്ഖ് റാഷിദിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യന്‍ വിജയത്തിന്റെ കരുത്തായത്.
ഇന്ത്യ മുന്നോട്ടുവെച്ച 291 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയന്‍ കൗമാരപ്പട 194 റണ്‍സിന് എല്ലാവരും പുറത്തായി. 51 റണ്‍സെടുത്ത ലച്‌ലന്‍ഷായും 38 റണ്‍സെടുത്ത കോറി മില്ലറിനും മാത്രമാണ് ഇന്ത്യന്‍ ബൗളിംഗിനെ അല്പമെങ്കിലും ചെറുക്കാനായത്.
ഇന്ത്യയ്ക്ക് വേണ്ടി വിക്കി ഓട്‌സ് വാള്‍ മൂന്നും സിഷാന്ത് സിന്ധു, രവികുമാര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവുമെടുത്തു. കുശാല്‍ താംബെ, ആംഗ്രിഷ് രഘുവംശി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ക്യാപ്റ്റന്‍ ദൂളിന്റെ സെഞ്ച്വറിയുടെ മികവിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ദൂള്‍ 110 റണ്‍സെടുത്തു. ഇതില്‍ 10 ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നു. മികച്ച പിന്തുണ നല്‍കിയ ഉപനായകന്‍ ഷെയ്ഖ് റാഷിദ് 108 പന്തില്‍ 94 റണ്‍സെടുത്ത് പുറത്തായി.
നാലുപന്തില്‍ രണ്ടു സിക്‌സറുകള്‍ സഹിതം 20 റണ്‍സെടുത്ത ദിനേഷ് ബനയുടെ വെടിക്കെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ 290 ലെത്തിച്ചത്. സെഞ്ച്വറിയുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ച ദൂള്‍ ആണ് കളിയിലെ താരം. ഫൈനല്‍ മറ്റന്നാള്‍ നടക്കും.