അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്; ശ്രീലങ്കയെ തകർത്ത് അഫ്ഗാൻ സെമിയിൽ
അണ്ടര്‍ 19 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാലിടറി ശ്രീലങ്ക. നാല് റൺസിൻ്റെ വിജയമാണ് അഫ്ഗാൻ നേടിയത്. അഫ്ഗാനിസ്ഥാനെ 134 റണ്‍സിന് ഓള്‍ഔട്ട് ആക്കിയെങ്കിലും ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാര്‍ക്ക് പിഴച്ചപ്പോള്‍ ടീം 130 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
ലീഗ് ഘട്ടത്തില്‍ ശക്തമായ പ്രകടനമാണ് ശ്രീലങ്ക പുറത്തെടുത്തത്. അബ്ദുള്‍ ഹാദി(37), നൂര്‍ അഹമ്മദ്(30), അല്ലാഹ് നൂര്‍(25) എന്നിവരാണ് അഫ്ഗാന്‍ ബാറ്റിംഗില്‍ പ്രതിരോധം തീര്‍ത്തത്. ശ്രീലങ്കയ്ക്കായി വിനൂജ രണ്‍പുല്‍ തന്റെ 9.1 ഓവറില്‍ വെറും 10 റണ്‍സ് നല്‍കി 5 വിക്കറ്റ് നേടുകയായിരുന്നു. ക്യാപ്റ്റന്‍ ദുനിത് വെല്ലാലാഗേ മൂന്ന് വിക്കറ്റും നേടി.
43/7 എന്ന നിലയിലേക്ക് തകര്‍ന്ന ലങ്കയ്ക്ക് പ്രതീക്ഷയായി ദുനിത് വെല്ലാലാഗേ - രവീന്‍ ഡി സില്‍വ കൂട്ടുകെട്ട് എട്ടാം വിക്കറ്റില്‍ 69 റണ്‍സ് നേടിയെങ്കിലും കൂട്ടുകെട്ട് തകര്‍ന്നതോടെ ശ്രീലങ്ക പരാജയത്തിലേക്ക് വീണു. ദുനിത് 34 റണ്‍സും രവീന്‍ 21 റണ്‍സും നേടിയപ്പോള്‍ വിനൂജ 11 റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അനായാസ വിജയവുമായി എത്തിയ ഇംഗ്ലണ്ട് ആണ് സെമിയില്‍ അഫ്ഗാനിസ്ഥാന്റെ എതിരാളികള്‍. നാളെ ക്വർട്ടർ ഫൈനലിൽ ഇന്ത്യ ബംഗ്ളദേശിനെ നേരിടും.