സിൽവർലൈൻ വിരുദ്ധ സമരം; സമരക്കാർ കോർപ്പറേറ്റുകളുടെ പ്രതിഫലം പറ്റി
കോര്‍പ്പറേറ്റുകളുടെ ഉപദേശനിര്‍ദേശങ്ങളും പ്രതിഫലങ്ങളും പറ്റിക്കൊണ്ടാണ് സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നതെന്ന ആരോപണവുമായി സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ജപ്പാനില്‍ പുറംതള്ളുന്ന ട്രെയിനുകള്‍ വാങ്ങികൊണ്ടുവന്ന് ഇവിടെ ഓടിച്ച് കൊള്ളലാഭം കൊയ്യാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പായാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് കോടിയേരി പറഞ്ഞു.
ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലൂടെ ഓടുന്ന മിക്ക ട്രെയിനുകളും റെയില്‍വേ സ്‌റ്റേഷനുകളും വില്‍പ്പനയ്‌ക്ക് വച്ചിരിക്കുകയാണ്. പദ്ധതി കേരളത്തിന് അനിവാര്യമാണ്. ഇത് ഭാവിക്കുവേണ്ടിയുള്ളതാണ്. ഇത്തരം പദ്ധതി വരുമ്ബോള്‍ ചില ഭൂമി ഏറ്റെടുക്കേണ്ടിവരും. അങ്ങനെ ഭൂമി വിട്ടുകൊടുക്കുന്നവരോടൊപ്പം സര്‍ക്കാരും സി.പി.എമ്മും ഉണ്ടാകും. ഒരാളെയും ഇതിന്റെ പേരില്‍ കണ്ണീരുകുടിപ്പിക്കില്ല. യുവതലമുറയ്‌ക്ക് വേണ്ട സൗകര്യങ്ങള്‍ നമ്മള്‍ ചെയ്‌തുകൊടുക്കണം. അഞ്ചുവര്‍ഷത്തെ കാര്യമല്ല, അന്‍പതുവര്‍ഷത്തെ കാര്യമാണ് ഇടതുമുന്നണി ആലോചിക്കുന്നത്. ഈ പദ്ധതി വന്നാല്‍ പിന്നെ ഇവിടെ കോണ്‍ഗ്രസുണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു.