
സില്‍വര്‍ ലൈന്‍ ഡിപിആര്‍ പ്രസിദ്ധീകരിച്ചു; പദ്ധതി 2025-2026ല്‍ കമ്മീഷന് ചെയ്യും
സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആര്‍ നിയമസഭാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 3773 പേജുകളുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് പ്രകാരം 2025-2026ല്‍ പദ്ധതി കമ്മീഷന് ചെയ്യും. ഒരു ട്രെയിനില്‍ ഒൻപത് കോച്ചുകളിലായി ഒരു സമയം 675 പേര്‍ക്ക് യാത്ര ചെയ്യാം.
പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക ട്രെയിന്‍ സംവിധാനവും ഏര്‍പ്പെടുത്തും. പദ്ധതിയില്‍ ട്രക്കുകള്‍ക്കായി കൊങ്കണ്‍ മാതൃകയില്‍ റോറോ സർവീസ്മുണ്ടാകും. ഇതിലൂടെ ഒരുസമയം 480 ട്രക്കുകള്‍ കൊണ്ടുപോകാനാകും. ആദ്യഘട്ടത്തില്‍ തന്നെ കെ റെയിലിനെ നെടുമ്ബാശേരി എയർപോർട്ടുമായി ബന്ധിപ്പിക്കുമെന്നും ഡിപിആറില്‍ പറയുന്നു.
ട്രാഫിക് സർവേ, ജിയോ ടെക്നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോർട്ട്, ടോപ്പോഗ്രാഫിക് സർവേ തുടങ്ങി ആറ് ഭാഗങ്ങളടങ്ങുന്നതാണ് റിപ്പോര്‍ട്ട്. പദ്ധതിയ്ക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്.
പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളെ കുറിച്ചുള്ള പഠനവും റിപ്പോര്‍ട്ടും ഡിപിആറില്‍ ഉള്‍പ്പെടുന്നു. കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡിന് വേണ്ടി സിസ്ട്ര എന്ന ഏജന്‍സിയാണ് ഡിപിആറും ഫീസിബിലിറ്റി റിപ്പോര്‍ട്ടും തയ്യാറാക്കിയിരിക്കുന്നത്. ‘സെമി ഹൈസ്പീഡ് കോറിഡോര്‍ ഫ്രം തിരുവനന്തപുരം ടു കാസര്‍ഗോഡ്’ എന്നാണ് പ്രോജക്ടിന്റെ പേര്.
കേരളത്തില്‍ നിലവിലുള്ള റെയില്‍-റോഡ് ഗതാഗത സംവിധാനങ്ങള്‍ ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്ബോള്‍ തീര്‍ത്തും അപര്യാപ്തമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ ഉള്ളതിനെക്കാള്‍ 30 മുതല്‍ 40 ശതമാനം സഞ്ചാര വേഗം കേരളത്തില്‍ കുറവാണെന്നും അതിനാല്‍ ഇത്തരമൊരു പദ്ധതി ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് പ്രകാരം പദ്ധതിയ്ക്ക് 1226.45 ഹെക്ടര്‍ ഭൂമി ആവശ്യമാണ്. ഇതില്‍ 1074.19 ഹെക്ടര്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും 107.98 ഹെക്ടര്‍ സര്‍ക്കാരില്‍ നിന്നും 44.28 ഹെക്ടര്‍ ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും കണ്ടെത്തുമെന്നും ഡിപിആറില്‍ പറയുന്നു.