ഒരു താത്വിക അവലോകനം
നവാഗതനായ അഖിൽ മാരാർ സംവിധാനം ചെയ്ത് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് 'ഒരു താത്വിക അവലോകനം'. യോഹാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗീവർഗീസ് യോഹന്നാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോജു ജോർജ് , അജു വർഗ്ഗീസ്, ഷമ്മി തിലകൻ , നിരഞ്ജൻ രാജു , മാമുക്കോയ, മേജർ രവി തുടങ്ങിയ താരങ്ങളെ കൊണ്ട് സമ്പന്നവുമാണ് സിനിമ .'ഒരു താത്വിക അവലോകനം' പേരു പോലെ തന്നെ പൂർണമായും ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യചിത്രമാണ്. പക്ഷേ ചില കാര്യങ്ങൾ പറയാതിരിക്കാൻ വയ്യ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്ന അഖിൽ മാരാറിന് ഒരു തുടക്കകാരൻ എന്ന നിലയിൽ കിട്ടേണ്ട ഏറ്റവും നല്ലൊരു അവസരമാണ്. പക്ഷേ അത് നന്നായി വിനിയോഗിക്കാൻ കഴിഞ്ഞോ എന്നത് പ്രസക്തമായ ചോദ്യമാണ്. കഥയിലും തിരക്കഥയിലും സംവിധാനത്തിലുമെല്ലാം താത്വികമായിട്ടല്ലെങ്കിലും ഒരു അവലോകനമെങ്കിലും അഖിൽ നടത്തുന്നത് നല്ലതാണ്. കുറെ സമകാലിക സംഭവങ്ങൾ മാറി മാറി കാണിക്കുന്നതല്ലാതെ നല്ലൊരു തിരക്കഥ ഇതിൽ കാണാൻ കഴിയുന്നില്ല. സഖാവ് വിശ്വാസിയാകുന്നതും ജ്യോത്സ്യന്റെ അടുത്തു പോകുന്നതും ഇതൊക്കെ വെറും ക്ലീഷെ സീനുകൾ മാത്രമായിട്ടാണ് തോന്നിയത്. നടൻ എന്തുകൊണ്ട് എസ്.ഐ ആകുന്നു എന്ന ഗൗരവ പ്രാധാന്യമുളള കാര്യം അവതരിപ്പിക്കുന്ന സീൻ പ്രേക്ഷകർ ഒന്നാകെ ചിരിച്ചു പോകുന്നു. സിനിമ ഒരു കലയാണെന്ന് സംവിധായകൻ ഒന്നു പഠിച്ചിരിക്കുന്നത് നല്ലതാണ്. ഒരു നല്ല പ്രൊഡ്യൂസർ പ്രധാനികളായ ആർട്ടിസ്റ്റുകൾ എന്നിവ ലഭിക്കാൻ വേണ്ടി ഒരു പാട് ഓടി നടക്കുന്ന ഒരു ഫീൽഡാണ് മലയാള സിനിമ . അവിടെ നല്ലൊരു അവസരം കിട്ടീട്ടും നിങ്ങൾ അത് മുതലാക്കിയില്ല. എന്തായാലും സംവിധായകന്റെ ചില പക്വത കുറവുകളെ മാറ്റി നിർത്തിയാൽ ഒരു താത്വിക അവലോകനം കുടുംബ പ്രേക്ഷകരെ പൊട്ടിചിരിച്ചുകൊണ്ട് ആസ്വദിക്കാൻ കഴിയുന്ന ഒരു സിനിമാനുഭവം ഒരുക്കുന്നു . കൂടാതെ സിനിമയിൽ പ്രവർത്തിച്ചവരിൽ നിന്ന് അറിയാൻ സാധിച്ച മറ്റൊരു കാര്യം സംവിധായകന്റെ പോരായ്മ തുറന്നുകാട്ടുന്നു. തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ല്‍ ചിത്രീകരിച്ച സിനിമയിലെ മനോഹരമായ ഗാനം "തങ്ക സൂര്യനുദിച്ചു തെളിഞ്ഞു" ചിത്രീകരിച്ചതാകട്ടെ ദിനില്‍ ബാബു ആണ്. സംവിധായകന്‍ ആദ്യം ഈ ഗാനം സിനിമയില്‍ ഉള്‍പെടുത്താന്‍ സമ്മതിച്ചില്ല എന്നു മാത്രമല്ല ഒരു ഏകാധിപത്യ രീതിയിലാണ് എല്ലാവരോടും പെരുമാറിയിട്ടുള്ളത്. പിന്നീട് എല്ലാവരുടെയും നിര്‍ബന്ധത്തില്‍ ആണ് ഈ ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയത്. ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ സിനിമയുടെ വിജയത്തിനും അതിന്റെ മുന്‍പോട്ടുള്ള പോക്കിനും നന്നായി ബാധിച്ചു. കൂടാതെ പുരുഷ കഥാപാത്രങ്ങൾ നിറഞ്ഞു നില്ക്കുന്ന സിനിമയിൽ സ്ത്രീ പ്രാധാന്യം ഒട്ടും തന്നെയില്ലെന്ന് പറയേണ്ടിവരും. ഉണ്ടെങ്കിൽ തന്നെ അവരെ അപ്രധാനമാക്കി മാറ്റിയിട്ടുമുണ്ട്. സിനിമയിലെ നായിക കഥാപാത്രത്തിനോടുള്ള നിഷേധഭാവം അതിന് തെളിവാണ്. നായിക ഉണ്ട് എന്നാല്‍ യാതൊരുവിധ പ്രാധാന്യവും സിനിമയില്‍ കാണിച്ചില്ല എന്നതു തന്നെ. ഒരു കാര്യം കൂടി പറയാതിരിക്കാൻ നിവൃത്തിയില്ല. എത്രയോ ഭംഗിയോടെ അവസാനിപ്പിക്കാവുന്ന ക്ലൈമാക്സ് രംഗങ്ങള്‍ ഈ നൂറ്റാണ്ടില്‍ ഒരിക്കലും നടക്കാത്ത രീതിയില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്. കാലാതീതമല്ലാത്ത ധാരാളം സംഭവങ്ങള്‍ നിര്‍മ്മാതാവുമായി ചര്‍ച്ചപോലും ചെയ്യാതെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് സിനിമയിൽ പ്രവർത്തിച്ചവരോട് സംസാരിക്കുമ്പോൾ അറിയാൻ കഴിഞ്ഞു. അതിനെക്കാൾ സിനിമയുടെ പരാജയ കാരണങ്ങൾ നിരത്തുന്ന സംവിധായകന്റെ വാക്കുകൾ കേട്ടിരുന്നു. സിനിമ പരാജയപ്പെടാനുള്ള കാരണം സിനിമയുടെ നിർമ്മാതാവും മറ്റു പ്രവർത്തകരുമാണെന്ന് . സിനിമയിലേയ്ക്ക് കാലെടുത്തു വയ്ക്കുന്ന അഖിലിന് അവസരം കൊടുത്ത ഡോ:ഗീവർഗീസ് യോഹന്നാനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ സിനിമ റിലീസായിട്ട് നടന്ന ചില പരിപാടികളിൽ നടത്തുകയും ചെയ്തു എന്നത് തീർത്തും നിരാശാജനകമായി പോയി. ചുരുക്കത്തിൽ പറഞ്ഞാൽ പാലു കൊടുത്ത കൈയിലേയ്ക്ക് കൊത്തുന്ന രീതി. അഖിലിനെപ്പോലുള്ളവർ ചെയ്യുന്ന ഈ സമീപനങ്ങൾ പുതിയ സംവിധായകരെ വിശ്വസിച്ചു സിനിമ നിർമ്മിക്കാൻ ഇറങ്ങുന്ന നിർമ്മാതാക്കളെ അതിൽ നിന്ന് പിൻ തിരിയാൻ ഇടയുണ്ടാക്കും. ഇത് പുതിയ പ്രതിഭകളോട് ചെയ്യുന്ന ക്രൂരതയുമാണെന്നു കൂടി സംവിധായകൻ ഓർക്കുന്നത് നല്ലതാണ്.