ആറ്റിങ്ങൽ ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും മദ്യം മോഷ്ടിച്ച സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍
ആറ്റിങ്ങലിലെ ബിവറേജസ് കോര്‍പ്പറേഷന്റെ വെയര്‍ഹൗസില്‍ മോഷ്ടിച്ച സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. കവലയൂര്‍ സ്വദേശി രജിത് ആണ് പൊലീസ് പിടിയിലായത്.
സിസിടിവി പരിശോധനയില്‍ നാല് ദിവസമെടുത്താണ് 128 കെയ്സ് മദ്യം കടത്തിയതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഇനി എട്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് ആറ്റിങ്ങല്‍ പൊലീസ് അറിയിച്ചു.
വെയര്‍ ഹൗസിന്റെ പിന്നിലെ ഷീറ്റിളക്കിയാണ് മോഷ്ടക്കള്‍ അകത്തു കയറിയതെന്നാണ് നിഗമനം. കാലപ്പഴക്കത്തില്‍ വെയര്‍ഹൗസിന്റെ ജനലുകളും അടച്ചുറപ്പില്ലാത്ത സ്ഥിതിയിലായിരുന്നു.
ലോക്ഡൗണില്‍ ആറ്റിങ്ങലും വര്‍ക്കലയിലും അനധികൃത മദ്യ വില്‍പന വ്യാപകമാണെന്ന് എക്സൈസിന് വിവരം കിട്ടിയിരുന്നു.
കഴിഞ്ഞ ആഴ്ച വര്‍ക്കലയില്‍ നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച 54 ലിറ്റര്‍ വിദേശ മദ്യം എക്സൈസ് പിടികൂടിയിരുന്നു. ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു. കണ്ടെടുത്ത മദ്യത്തില്‍ എക്സൈസിന്റെ പരിശോധന മുദ്രയുണ്ടായിരുന്നില്ല.