തിരുവനന്തപുരം ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 1,210 പേർ
മഴക്കെടുതിയുടെയും കടൽക്ഷോഭത്തിന്റെയും പശ്ചാത്തലത്തിൽ ജില്ലയിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ നിലവിൽ കഴിയുന്നത് 1,210പേർ. 17ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. മഴയ്ക്ക് നേരിയ ശമനം ഉണ്ടായതിനെത്തുടർന്ന് ആളുകൾ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മാറിത്തുടങ്ങി.
തിരുവനന്തപുരം താലൂക്കിലാണ് കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നത്. 9 ക്യാമ്പുകളിലായി 147 കുടുംബങ്ങളിലെ 542 പേർ കഴിയുന്നുണ്ട്. മണക്കാട് വില്ലേജിലെ കാലടി ജി.എച്ച്.എസ്, കരിമഠം കമ്മ്യൂണിറ്റി ഹാൾ, കഠിനംകുളം വില്ലേജിലെ എ.ജെ. കോംപ്ലക്സ്, പേട്ട വില്ലേജിലെ ചാക്ക ഗവ.യു.പി.എസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പുകളാണ് ഇന്നലെ അവസാനിപ്പിച്ചത്. മഴക്കെടുതിയിൽ തിരുവനന്തപുരം താലൂക്കിൽ എട്ട് വീടുകൾ പൂർണമായും 85 വീടുകൾ ഭാഗീകമായും തകർന്നു.
നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന ആറു ക്യാമ്പുകളിൽ 146 കുടുംബങ്ങളിലെ 598 പേർ കഴിയുന്നു. നെയ്യാറ്റിൻകര താലൂക്കിൽ 20 വീടുകൾ പൂർണമായും 131 വീടുകൾ ഭാഗീകമായും തകർന്നു. ചിറയിൻകീഴ് താലൂക്കിൽ പ്രവർത്തിക്കുന്ന രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ 27 കുടുംബങ്ങളിലെ 70 അംഗങ്ങൾ കഴിയുന്നുണ്ട്.