രാഹുലിന് ഈ പാർലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാൻ കഴിയുമോ?
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് പേവാര്‍ഡിലെ ഒന്നാം നിലയില്‍ ഒരുക്കിയ കോവിഡ് വിഐപി റൂമിലാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും ചികിത്സസൗകര്യമൊരുക്കിയത്. ഡോ. മുബാറക്കിന്റെ നേതൃത്വത്തിലുള്ള പത്തംഗ പ്രത്യേക മെഡിക്കല്‍ സംഘമാണ് ചികിത്സ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.
മുഖ്യമന്ത്രിക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനു ശേഷം ആരോഗ്യമന്ത്രി കെ.കെ. ശൈലജ മാധ്യമങ്ങളെ അറിയിച്ചു. നിലവിലെ സ്ഥിതിയില്‍ തുടരുകയാണെങ്കില്‍ നാല്, അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാം. എന്നാല്‍, കോവിഡിന്റെ കാര്യത്തില്‍ അത്തരം ഉറപ്പുകള്‍ക്ക് പ്രസക്തിയില്ലെന്നും രോഗം മാറിയശേഷം മാത്രമേ മാറിയെന്ന് സ്ഥിരീകരിക്കാനാവൂവെന്നും മന്ത്രി പറഞ്ഞു.
ഭരണകാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിഡിയോ കോണ്‍ഫറന്‍സ് നടത്തുന്നതുള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ച പേവാര്‍ഡ് ബ്ലോക്കില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജിന്റെ നേതൃത്വത്തില്‍ പൊലീസ് വന്‍ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ വീണക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മകള്‍, മരുമകന് മുഹമ്മദ് റിയാസ്, ചെറുമകന് ഇഷാന് എന്നിവരും കോവിഡ് ബാധിതരായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.