മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞു
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ലയിലെ പോളിങ് ബൂത്തുകൾ ഒരുങ്ങുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി ഒരു ബൂത്തിൽ പരമാവധി 1,000 പേർക്കാണു വോട്ട് ചെയ്യാൻ കഴിയുക. അതിനാൽ മുൻ തെരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായിരുന്ന 2,736 പോളിങ് ബൂത്തുകളുടെ സ്ഥാനത്ത് 1,428 ഓക്‌സിലിയറി പോളിങ് ബൂത്തുകളടക്കം 4,164 ബൂത്തുകളിലാണ് ജില്ലയിൽ വോട്ടെടുപ്പ് നടക്കുന്നത്. ഈ ബൂത്തുകളിലെല്ലാം അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയിൽ ഇന്നലെ (മാർച്ച് 06) ചേർന്ന യോഗത്തിൽ തീരുമാനമായി.
\n
\nഭിന്നശേഷിക്കാർക്കുള്ള റാംപുകൾ ഇല്ലാത്ത ബൂത്തുകളിൽ ഈ മാസം 15നു മുൻപ് അവ സജ്ജമാക്കാൻ പൊതുമരാമത്ത് വകുപ്പിനും നിർമിതി കേന്ദ്രത്തിനും കളക്ടർ നിർദേശം നൽകി. ഓക്‌സിലിയറി ബൂത്തുകളിലടക്കം എല്ലായിടത്തും വൈദ്യുതി ലഭ്യത ഉറപ്പാക്കും. കെ.എസ്.ഇ.ബി. എല്ലാ ബൂത്തുകളിലും പ്രത്യേക പരിശോധന നടത്തി റിപ്പോർട്ട് നൽകണം. ഓക്‌സിലിയറി ബൂത്തുകളിൽ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ബയോ ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കും. ഇതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ജലവിതരണത്തിനു സ്ഥിരം സംവിധാനമില്ലാത്ത ബൂത്തുകളിൽ വാട്ടർ ടാങ്കുകൾ മുഖേന ജലലഭ്യത ഉറപ്പാക്കാൻ വാട്ടർ അതോറിറ്റിക്കും നിർദേശം നൽകി.
\n
\nഎല്ലാ ബൂത്തുകളിലും നെറ്റ്വർക്ക് കവറേജ് ഉറപ്പാക്കാൻ ബി.എസ്.എൻ.എല്ലിനു നിർദേശം നൽകിയിട്ടുണ്ട്. നെറ്റ്വർക്ക് കവറേജ് ഇല്ലാത്ത പ്രദേശങ്ങളിൽ സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കുന്നതും ആലോചിക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ടി.ആർ. അഹമ്മദ് കബീർ, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, നിർമിതി കേന്ദ്രം, ബിഎസ്എൻഎൽ, വിദ്യാഭ്യാസ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.