നീർമാതളം പൂത്തുതളിര്‍ക്കുന്നു- റിവ്യൂ
Review By Vishnu Vamsha
മദിരാശിയിലെ പൈപ്പു വെള്ളത്തിൽ മാത്രമല്ല, മാനവീയത്തിലെ ചായയിലും സിനിമ വിരിയാറുണ്ട്. ആ വിരിഞ്ഞ സിനിമയ്ക്ക് മണവും മനോഹാര്യതയും ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഒരു സിനിമ എത്രപേർ കാണുന്നുവെന്നത് സിനിമയുടെ കാസ്റ്റിങ്, ബഡ്ജറ്റ്, പ്രമോഷനു ലഭിക്കുന്ന അനന്ത സാധ്യതകൾ എന്നിവ അനുസരിച്ചിരിക്കും. അങ്ങനെ വലിയ തോതിൽ സിനിമ കാണുന്നവരിൽ ഭൂരിഭാഗം പേരും സിനിമ ഇഷ്ടപ്പെടണമെന്നില്ല. അങ്ങനെ നോക്കുമ്പോള്‍ പുതുമുഖങ്ങളെ മാത്രം വച്ച് ചെറിയ ബഡ്ജറ്റിൽ ഒരുങ്ങിയ ‘ക്യൂൻ ഓഫ് നീർമാതളം പൂത്ത കാലം’ എന്ന ചിത്രം വിജയമാണ്. കാരണം സിനിമ ഇന്ന് തിയറ്ററിൽ കണ്ട ഭൂരിഭാഗം പേരെയും സിനിമ സംതൃപ്തപ്പെടുത്തിയിട്ടുണ്ട്.
ആൺകുട്ടികൾ ഒന്നിലേറെ പ്രണയങ്ങൾ കൊണ്ട് നടക്കുന്നത് അവരുടെ കഴിവായും പെണ്‍കുട്ടികൾ അതു ചെയ്യുമ്പോൾ അവരുടെ സ്വഭാവ ദൂഷ്യമായും വിലയിരുത്തുന്നവരുള്ള സമൂഹത്തിൽ സിനിമ സ്ത്രീപക്ഷത്ത് നിന്നും ചിലത് പറയാൻ ശ്രമിക്കുന്നുണ്ട്. സമൂഹത്തിൽ പെൺകുട്ടികൾ സുരക്ഷിതരാകാൻ അവൾക്ക് ചുറ്റും ജീവിക്കുന്നവർ കൂടി ബാധ്യസ്ഥരാണെന്ന് പറയാതെ പറയുന്നിടത്ത് ബാഹ്യ സ്വാധീനത്താൽ താളം തെറ്റിയ ജീവിതത്തിന്റെ ബാക്കിപത്രങ്ങളായ ചിലരെയെങ്കിലും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ന്യായീകരിക്കുന്നുണ്ട്. കാര്യമെന്തെന്ന് വ്യക്തമായി അന്വേഷിക്കുക പോലും ചെയ്യാതെ ഏകപക്ഷീയമായി പലരെയും മാനസികമായി ആക്രമിക്കുന്ന ചിലരുള്ള ഈ കാലത്ത് അത്തരത്തിലൊരു ന്യായീകരണം അനിവാര്യത തന്നെയാണ്. ‘ക്യൂൻ ഓഫ് നീർമാതളം പൂത്ത കാല’മെന്ന പുതു സംഘത്തിന്റെ ചിത്രം അവിടെയാണ് വിജയിക്കുന്നത്.
എ.ആർ. അമൽ കണ്ണനെന്ന 23 കാരനെ കാണുന്നതും പരിചയപ്പെടുന്നതും ഐഎഫ്എഫ്കെയിലൂടെയാണ്. വെറും പ്രഹസനത്തിന്റെ ഭാഗമല്ലാതെ ഐഎഫ്എഫ്കെയ്ക്കെത്തുന്ന അമൽ പിന്നീട് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു. പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് അവ മികവ് കാട്ടിയപ്പോൾ അവനിലെ സംവിധായകൻ ഭാവിയിലേക്കൊരു മുതൽകൂട്ടെന്ന് തെളിയിക്കുകയായിരുന്നു. ഇവിടെ സിനിമ വരുമ്പോൾ അത്തരം പരിമിതികൾക്കുള്ളിൽ നിന്ന് അമലിലെ സംവിധായകനെ കാണാൻ കഴിയുന്നുണ്ട്. ഒൻപത് പാട്ടുകളുള്ള ഒരു ചിത്രം വന്ന് അതിലെ പാട്ടുകൾ സന്ദർഭോചിതമായി മാറുകയും അവയെല്ലാം കേൾക്കാൻ ഇമ്പമുള്ളതായി തീരുമ്പോൾ അതിന്റെ സംഗീത സംവിധായകർ വിജയിക്കുന്നതിനൊപ്പം എന്തു നൽകണമെന്ന സംവിധായകന്റെ ദീർഘ വീക്ഷണം കൂടി അടയാളപ്പെടുത്തുകയാണ്.
പരിമിതമായ ബഡ്ജറ്റിൽ പൂർത്തിയായ ചിത്രമായതിനാൽ സിനിമയ്ക്ക് അത്തരത്തിൽ ചില പോരായ്മകളൊക്കെയുണ്ട്. അത് സന്ദർഭോചിതമായി മറക്കാനാണെനിക്കിഷ്ടം. സംഗീതം, ഛായാഗ്രഹണം, ചിത്രസംയോജനം, എഴുത്ത് തുടങ്ങിയ മേഖലകളിൽ കഴിവുള്ളരാണ് പ്രവർത്തിച്ചതെന്ന് വ്യക്തം. അതിലുപരി സിനിമയിലൂടെ അഭിനയ വഴിയിൽ പുതിയ തുടക്കം കുറിച്ച അഭിനേതാക്കളിൽ പ്രതിഭയുള്ള അനവധി പേരെ കാണാൻ കഴിഞ്ഞുവെന്നത് ശുഭ സൂചനയാണ്. പലപ്പോഴും പല സിനിമകൾ കാണുമ്പോൾ കേന്ദ്ര കഥാപാത്രത്തിന്റേതൊഴുകെയുള്ള പല കഥാപാത്രങ്ങളുടെയും പേരുകൾ ഓർമയിൽ തങ്ങാത്തിടത്ത് ആമി, അഖിൽ, അൻവർ, മെറിൻ, അരുൺ, കാർത്തിക്, ആർജെ ഷാൻ, പ്രാണ എന്നീ കഥാപാത്രങ്ങളുടെ പേരുകൾ മനസ്സിൽ നിൽക്കുന്നത് മേൽപ്പറഞ്ഞ സംവിധാനത്തിന്റെയും എഴുത്തിന്റെയും മേന്മയാണെന്ന് കൂടി പറഞ്ഞ് വയ്ക്കട്ടെ.
മേൽപ്പറഞ്ഞത് ഒന്നു കാച്ചിക്കുറുക്കി പറയാം... ഈ സിനിമയ്ക്ക് പരിമിതികളുണ്ട്... പക്ഷെ പ്രതീക്ഷിച്ചതിനുമപ്പുറമാണ് സിനിമയും സംവിധായകനും കൂട്ടരും...