ഇന്ത്യയെ വിറപ്പിച്ച് അഫ്ഗാന്‍ കീഴടങ്ങി.
സതാംപ്ടണ്‍: അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന അഫ്ഗാനിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സ് ജയം. 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ അവസാന ഓവര്‍ വരെ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. 213 റണ്‍സിന് അഫ്ഗാന്‍ ഓള്‍ഔട്ടായി. അവസാന ഓവറില്‍ ഹാട്രിക്ക് നേടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.
അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണ്ടപ്പോള്‍ മുഹമ്മദ് നബി പുറത്തായത് അഫ്ഗാന് തിരിച്ചടിയായി. 55 പന്തുകളില്‍ നിന്ന് 52 റണ്‍സെടുത്ത മുഹമ്മദ് നബിയാണ് ഇന്ത്യയെ വിറപ്പിച്ചത്. എന്നാൽ നാലു വിക്കറ്റെടുത്ത ഷമിയുടെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ചേതൻ ശർമയ്ക്കു ശേഷം ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഷമി.
225 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ ശ്രദ്ധയോടെയാണ് ബാറ്റിങ് തുടര്‍ന്നത്. നബിയെ കൂടാതെ റഹ്മത്ത് ഷാ (36), ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നയ്ബ് (27) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഹസ്രത്തുള്ള സസായ് (10), ഹഷ്മത്തുള്ള ഷാഹിദി (21), അസ്ഗര്‍ അഫ്ഗാന്‍ (8), നജിബുള്ള സദ്രാാന്‍ (21), റാഷിദ് ഖാന്‍ (14) എന്നിവരാണ് പുറത്തായ മറ്റ് അഫ്ഗാന്‍ താരങ്ങള്‍.
നേരത്തെ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുക്കാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയും കേദാര്‍ ജാദവും മാത്രമാണ് അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ പിടിച്ചുനിന്നത്. 63 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 67 റണ്‍സെടുത്ത കോലിയെ മുഹമ്മദ് നബി പുറത്താക്കുകയായിരുന്നു. ഏകദിനത്തില്‍ കോലിയുടെ 52-ാം അര്‍ധ സെഞ്ചുറിയാണിത്.
ക്യാപ്റ്റനെന്ന നിലയില്‍ ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ചുറിയോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോഡിനൊപ്പമെത്താനും കോലിക്കായി. ഓസ്ട്രേലിയക്കെതിരേ 82 റണ്‍സെടുത്ത കോലി പാകിസ്താനെതിരേ 77 റണ്‍സടിച്ചിരുന്നു.
68 പന്തുകള്‍ നേരിട്ട ജാദവ് മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്ത് പുറത്തായി. ജാദവിന്റെ ആറാം ഏകദിന അര്‍ധ സെഞ്ചുറിയാണിത്. ഇന്ത്യയുടെ അഞ്ചു വിക്കറ്റുകള്‍ സ്പിന്നര്‍മാരാണ് നേടിയത്. എം.എസ് ധോനി (23), രോഹിത് ശര്‍മ (1), ലോകേഷ് രാഹുല്‍ (30), വിജയ് ശങ്കര്‍ (29), ഹാര്‍ദിക് പാണ്ഡ്യ (7), മുഹമ്മദ് ഷമി (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
അഫ്ഗാനായി മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നയ്ബ് എന്നിവര്‍ രണ്ടും മുജീബുര്‍ റഹ്മാന്‍, റഹ്മത്ത് ഷാ, റാഷിദ് ഖാന്‍, അഫ്താബ് അലം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.