ലഖ്‌നൗവിൽ കോച്ചിംഗ് സെന്റർ കെട്ടിടത്തിൽ വൻ തീപിടിത്തം; 14 പേർക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കോച്ചിംഗ് സെന്റർ പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പേർക്ക് ദാരുണാന്ത്യം. ലഖ്‌നൗവിലെ അലിഗഞ്ച് മേഖലയിലുള്ള കെട്ടിടത്തിലാണ് ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ദരുണമായ അപകടമുണ്ടായത്. കെട്ടിടത്തിനുള്ളിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ഏറ്റവും മുകളിലത്തെ നിലയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ തീയും പുകയും പടർന്നതോടെ രക്ഷപ്പെടാനായി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ മുകളിൽ നിന്നും താഴേക്ക് ചാടി. ഒന്നാം നിലയിൽ നിന്നും ഏഴോളം വിദ്യാർത്ഥികൾ താഴേക്ക് ചാടിയെന്നും, ഇതിൽ ഒരാളുടെ എല്ലുകൾക്ക് ഗുരുതരമായി പൊട്ടലേറ്റതായും ദൃക്‌സാക്ഷികൾ പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരാൾ കെട്ടിടത്തിൽ നിന്നും താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാളെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോച്ചിംഗ് സെന്ററിന് പുറമേ പെറ്റ് ഷോപ്പും മറ്റ് വ്യാപാര സ്ഥാപനങ്ങളും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു.
അപകടവിവരമറിഞ്ഞ് പോലീസും അഗ്നിശമന സേനയും ഉടൻ തന്നെ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.




