വെനസ്വേലയിൽ 7.1 തീവ്രതയിൽ വൻ ഭൂകമ്പം; തലസ്ഥാനത്ത് കെട്ടിടങ്ങൾ തകർന്നു
വെനസ്വേലയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. രാജ്യത്തിന്റെ തലസ്ഥാനമായ കരാക്കസിൽ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ ഭൂകമ്പത്തിൽ തകർന്നു വീണു. യാരാക്വ പ്രവിശ്യയിലെ മൊണ്ടാൽബാനിൽ നിന്ന…

വെനസ്വേലയിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. രാജ്യത്തിന്റെ തലസ്ഥാനമായ കരാക്കസിൽ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ ഭൂകമ്പത്തിൽ തകർന്നു വീണു. യാരാക്വ പ്രവിശ്യയിലെ മൊണ്ടാൽബാനിൽ നിന്ന് 28 കിലോമീറ്റർ വടക്കുപടിഞ്ഞാറായി, ഭൂമിക്കടിയിൽ 13.1 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രദേശത്ത് തുടർച്ചയായി രണ്ട് തവണ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരപ്രദേശങ്ങളിൽ അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യു.എസ് സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങൾ അറിയിച്ചു. പ്യൂർട്ടോ റിക്കോ, വിർജിൻ ദ്വീപുകൾ എന്നിവടങ്ങളിലും സുനാമി ഭീഷണിയുണ്ട്. വെനസ്വേലയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിൽ ചിലത് ഈ ഭൂകമ്പബാധിത മേഖലയിലാണ് സ്ഥിതി ചെയ്യുന്നത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. രാജ്യത്തെ നിലവിലെ സാഹചര്യം അതീവ ഭയാനകമാണെന്ന് വെനസ്വേലൻ ആഭ്യന്തരമന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ വ്യക്തമാക്കി.
ദുരന്തത്തിൽ വ്യാപകമായ ആൾനാശവും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ടാകാമെന്ന് യു.എസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു. ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് യു.എസ് ജിയോളജിക്കൽ സർവേയുടെ പ്രാഥമിക വിലയിരുത്തലെങ്കിലും മരണനിരക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റതായാണ് വിവരങ്ങൾ പുറത്തുവരുന്നത്.




