പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

ജില്ലയിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നതിനിടയിൽ വീണ്ടുമൊരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്ക്കുളമ്പ് സ്വദേശിനിയും അങ്കണവാടി ജീവനക്കാരിയുമായ ഗീത (45) ആണ് പനി ബാധിച്ച് മരിച്ചത്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയായിരുന്നു മരണം. കുറച്ചുദിവസങ്ങളായി ഇവർ കടുത്ത പനിയെത്തുടർന്ന് ചികിത്സയിലായിരുന്നു.
ഇതോടെ പാലക്കാട് ജില്ലയിൽ മാത്രം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, രോഗവ്യാപനം പൂർണ്ണമായി നിയന്ത്രണവിധേയമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.




