എട്ടുവയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു; പാലക്കാട് ലീഗ് നേതാവ് പിടിയിൽ

പാലക്കാട് ചാലിശ്ശേരി കപ്പൂരിൽ എട്ടുവയസ്സുകാരിയായ ദളിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രാദേശിക മുസ്ലിം ലീഗ് നേതാവ് പോലീസിന്റെ പിടിയിലായി. കപ്പൂർ സ്വദേശിയായ ഷിഹാബുദ്ദീനാണ് ചാലിശ്ശേരി പോലീസിന്റെ പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് കുട്ടിയ്ക്ക് പുതിയ വസ്ത്രം നൽകാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഷിഹാബുദ്ദീൻ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇയാൾ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ചതോടെ കുട്ടി നിലവിളിച്ചുകൊണ്ട് വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. വിവരം അറിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾ ഉടൻ തന്നെ ചാലിശ്ശേരി പോലീസിൽ പരാതി നൽകി.
പരാതി നൽകിയതിന് പിന്നാലെ പ്രതിയെ അനുകൂലിക്കുന്ന ഒരു സംഘം ആളുകൾ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവം വിവാദമായതോടെ പോലീസ് കൃത്യമായി ഇടപെടുകയും ഇന്നലെ രാത്രിയോടെ തന്നെ പ്രതിയായ ഷിഹാബുദ്ദീനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിക്കെതിരെ പോക്സോ (POCSO) നിയമപ്രകാരവും പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരവും (SC/ST Act) കേസെടുത്തിട്ടുണ്ട്. ഭീഷണിപ്പെടുത്തിയ സംഘത്തിനെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചു.




